തിരുന്നാൾ വിളംബരം 2026
“എനിക്കും യേശുവിനെ കാണണം, എനിക്കും യേശുവിനെ അനുഭവിക്കണം. അവരെല്ലാവരും ഈശോയെ കണ്ടല്ലോ, എനിക്ക് ഈശോയെ തൊടുകയും കൂടി വേണം” - ഉഥിതാനായ ക്രിസ്തുവിനെ മറ്റു ശിഷ്യന്മാരെല്ലാം കണ്ടു എന്ന് പറഞ്ഞപ്പോൾ അവരേക്കാളേറെ ക്രിസ്തുവിനെ സ്നേഹിച്ച തോമാശ്ലീഹായുടെ ഹൃദയത്തിലൂടെ കടന്നു പോയ വാക്കുകൾ ഒരു പക്ഷേ ഇതായിരിന്നിരിക്കണം. ഒടുവിൽ ആ കണ്ടുമുട്ടലിന്റെ അനുഭവത്തിൽ, തൊട്ടറിഞ്ഞ നിമിഷത്തിൽ അവൻ വിളിച്ചു പറഞ്ഞു "എന്റെ കർത്താവേ, എന്റെ ദൈവമേ" എന്ന്.
വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നമ്മേ നയിക്കുന്ന തോമാശ്ലീഹായടെ ഈ പ്രഘോഷണം ഓരോ ക്രൈസ്തവനെയും കൊണ്ടെത്തിക്കുന്നത് “കാണാതെ വിശ്വസിക്കുന്നവന്റെ അനുഗ്രഹത്തിലേക്കാണ്”. ഈ ഓർമപ്പെടുത്തലാണ് പൂന്തുറ ഇടവകയെ സംബന്ധിച്ച് കടന്ന് വരുന്ന തിരുന്നാൾ ദിനങ്ങൾ. "നമുക്കും അവനോടൊപ്പം പോയി മരിക്കാം" എന്ന തോമാശ്ലീഹായുടെ വചസുകളിൽ മുഴങ്ങുന്നത് മുക്കുവന്റെ ധീരതയും, തന്റെ ഗുരുനാഥനോടുള്ള അഴമായ സ്നേഹവും, സ്വയംസമർപ്പണവുമാണ്.
നെറ്റിയിൽ കുരിശ് വരച്ചു കൊണ്ട് ആഞ്ഞടിക്കുന്ന തിരമാലകളെയും, വീശുന്ന കാറ്റിനെയും ധീരതയോടെ നേരിടാൻ ഓരോ മുക്കുവനെയും പ്രാപ്തനാക്കുന്നത് ഒരു പക്ഷേ തോമസിന്റെ ഈ വാക്കുകൾ തന്നെയായിരിക്കണം. ഒടുവിൽ ആ വലിയ മുക്കുവന്റെ സുവിശേഷവുമായി ഭാരതത്തിലേക്ക് വന്ന തോമശ്ലീഹായുടെ പാദങ്ങൾ പൂന്തുറ ഇടവകയിലെ ഓരോ വിശ്വാസി ഹൃദയങ്ങളിലും പതിയുമ്പോൾ ഉയരുന്നത് പ്രാർത്ഥനയുടെയും, നൊമ്പരങ്ങളുടെയും നിലവിളികൾ. ആ നിലവിളികൾക്കുള്ള ഉത്തരമാകട്ടെ ഈ പുണ്യദിനങ്ങൾ.